മലപ്പുറം: പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാണ്ടിക്കാട് നിപ ബാധിച്ച കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉൾപ്പെടുന്ന സ്ഥലങ്ങളാണ്. മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. രണ്ട് പഞ്ചായത്തുകളിലും മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഇരു പഞ്ചായത്തുകളിലും വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകുന്നേരം 05 വരെ മാത്രമായിരിക്കും. തീയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല. മാധ്യമ പ്രവർത്തകരും ഈ മേഖലകളിലേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം പ്രദേശത്ത് ഗതാഗത നിയന്ത്രണമില്ല. രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുമായി സമ്പർക്ക പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. ഹൈറിസ്ക്കിൽ ഉള്ളവരുടെ എണ്ണം കൂടിയേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
നിപ കൺട്രോൾ റൂം നമ്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090