പഠിച്ചത് എൻജിനീയറിങ്, കീഴിൽ പത്തോളം തൊഴിലാളികൾ, ടൈംപാസിനായി മോഷണം, ആശുപത്രിയിലെ 12 ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷ്ടിച്ച കേസിൽ പ്രതിയായ എഞ്ചിനീയർ കോയമ്പത്തൂരിൽ അറസ്റ്റിലായി. മഹാത്മാഗാന്ധി റോഡിലെ കരൂർ സ്വദേശിയായ കെ ഗൗതമിനെയാണ് സുലുർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 12 ടൂവീലറുകൾ കണ്ടെടുത്തു. ഗൗതമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഭാര്യ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ഗൗതം പല്ലടത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് കരാർ എടുത്തിരുന്നു. ഇയാളുടെ കീഴിൽ 10 തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗൗതം വിവിധ ആശുപത്രികള്‍ക്ക് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ മോഷ്ടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ജികെഎൻഎം ആശുപത്രി, കോയമ്പത്തൂർ സിറ്റി, സുലൂർ എന്നിവിടങ്ങളിലെ കെഎംസിഎച്ച്, ഡിണ്ടിഗൽ-പളനി റോഡിലെയും ട്രിച്ചിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും ബൈക്കുകളുമാണ് ഇയാൾ മോഷ്ടിച്ചത്.
ആറ് ബൈക്കുകളും ആറ് സ്കൂട്ടറുകളും മോഷ്ടിച്ച ഗൌതം സേലം, ട്രിച്ചി, ധർമപുരി, ചെന്നൈ എന്നിവിടങ്ങളിലെ ആളുകൾക്ക് 10,000 മുതൽ 25,000 വരെ രൂപയ്ക്കാണ് വിറ്റത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സൂലൂർ പൊലീസ് പരിധിയിൽ നിന്ന് മൂന്ന് മോട്ടോർ സൈക്കിളുകളും കോയമ്പത്തൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് അഞ്ചും ട്രിച്ചി പൊലീസ് പരിധിയിൽ നിന്ന് രണ്ടും ഡിണ്ടിഗൽ, ഈറോഡ് ജില്ലാ പൊലീസ് പരിധിയിൽ നിന്ന് ഓരോ വാഹനങ്ങളുമാണ് ഗൗതം മോഷ്ടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page