തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) അന്തരിച്ചു. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഒരു കുറി കാണാന്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദായോം പന്ത്രണ്ട് എന്ന സിനിമയിലെ ചക്കിക്കൊച്ചമ്മേ എന്ന ഗാനവും ആലപിച്ചിരുന്നു. വിശ്വനാഥന്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നു
പരേതനായ പി.വി.കുഞ്ഞിക്കണ്ണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്നപാൽ (ജോത്സ്യർ, ഗായകൻ), ധനഞ്ജയൻ, സഹജ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ശേഷം നടക്കും.
