ലോക് സഭാ വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ്‌പോള്‍ ഫലപ്രഖ്യാപനം വൈകീട്ട്; അന്തിമവിധി മൂന്നാംദിവസം

തിരുവനന്തപുരം: രാജ്യത്ത് ഏഴുഘട്ടങ്ങളിലായി 47 ദിവസം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ന് അവസാനിക്കുകയും മൂന്നാംദിവസം ജനവിധി വ്യക്തമാവാനുമിരിക്കേ സ്ഥാനാര്‍ഥികളും പാര്‍ടികളും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിനില്‍ക്കുകയാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലം ഇക്കൂട്ടരെ അസ്വസ്ഥരാക്കിക്കൂടെന്നില്ല. എങ്കിലും ആശയും നിരാശയുമൊക്കെ നാലിന് ഉച്ചയോടെ പുറത്താവുന്ന വിധിയെഴുത്ത് വ്യക്തമാക്കുമെന്ന് എല്ലാവരും ധൈര്യം സമാഹരിക്കുന്നു.

കേരളത്തില്‍ തോല്‍ക്കാനായി നിലനില്‍ക്കുന്ന പാര്‍ടിയാണ് ബിജെപി എന്ന സമീപനം ഇരുമുന്നണിയും ഇക്കുറി തിരുത്തിക്കുറിച്ചു. ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഇച്ഛാശക്തി ആ പാര്‍ടി ആര്‍ജിച്ചിട്ടുണ്ടെന്ന് ഇരുമുന്നണികളും സമ്മതിച്ചുകഴിഞ്ഞു. മാത്രമല്ല, മൂന്നു സീറ്റ് ബിജെപി പിടിച്ചെടുത്താലും അല്‍ഭുതപ്പെടാനില്ലെന്ന നിലപാടും ഇരുമുന്നണികള്‍ക്കുമുണ്ട്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് രാജ്യ വ്യാപകമായി സംഘം ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസും സിപിഎമ്മുമുണ്ട്. അതേസമയം കേരളത്തിലെ പ്രധാന ഏറ്റുമുട്ടല്‍ ഈ പാര്‍ട്ടികള്‍ തമ്മിലായിരുന്നുവെന്നതു ഇന്‍ഡ്യ സഖ്യത്തിന്റെ പ്രസക്തിയില്‍ സംശയം വര്‍ദ്ധിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. അതേസമയം ആരാണ് കേമനെന്ന കാര്യത്തില്‍ മുന്നണികള്‍ക്കുള്ളിലും കാലുവാരല്‍ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിന്ന ആലപ്പുഴ ഇത്തവണ വിട്ടു പോവുമെന്ന് പൊതുവേ സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം അക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പറയുന്നു. തിരുവനന്തപുരത്തും തൃശ്ശൂരിലും സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇടതുമുന്നണി വോട്ടുകള്‍ പൂര്‍ണ്ണമായി ലഭിച്ചാല്‍ വിജയ സാധ്യതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. വയനാട്ടിലെ സിപിഐക്ക് വിജയസാധ്യത കുറവാണെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. മാവേലിക്കരയില്‍ കാലുവാരലുണ്ടായിട്ടില്ലെങ്കില്‍ സിപിഐയുടെ വിജയം നേരത്തെ ഉറപ്പാക്കിയിരുന്നു.

സംസ്ഥാനത്ത് രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ സിപിഎമ്മിന് അണികള്‍ വിജയം ഉറപ്പിക്കുന്നുണ്ട്. മൂന്നു മണ്ഡലങ്ങളില്‍ വിജയസാധ്യത കണക്കാക്കുന്നു. യുഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയം ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും യുഡിഎഫിനായിരിക്കുമെന്ന് പൊതുവേ കരുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page