കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. അതേസമയം മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി.
മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി- ജൂണ്‍ എട്ടുമുതല്‍ 29 വരെ), കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിൻ (ശനി-ജൂണ്‍ എട്ട്- 29), കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര ട്രെയിൻ (വെള്ളി.ജൂണ്‍ ഏഴ്-28), നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാര ട്രെയിൻ (തിങ്കള്‍-ജൂണ്‍ 10-ജൂലായ് ഒന്ന്), ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍-ജൂണ്‍ 21-30),
വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍-ജൂണ്‍ 22-ജൂലായ് ഒന്ന്) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
