വ്യാജ ബലാല്‍സംഗ കേസ്; പ്രതി അനുഭവിച്ച അതേ കാലയളവ് യുവതിയും തടവില്‍ കഴിയണമെന്ന് കോടതി

ബലാത്സംഗക്കേസില്‍ വ്യാജ മൊഴി നല്‍കിയ യുവതിക്ക് എട്ടിന്റെ പണി നല്‍കി കോടതി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം. 2019-ലാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗക്കേസില്‍ 25-കാരനെ പൊലീസ് അറസ്റ്റുചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ ഇരയായ യുവതി നേരത്തെ നല്‍കിയ മൊഴി മാറ്റി. 25-കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള വാദവും നിഷേധിച്ചു. ഇതോടെയാണ് കോടതിക്ക് സംഭവം വ്യാജമാണെന്ന് മനസിലായത്.
തെറ്റായ മൊഴി നല്‍കിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐ.പി.സി. 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് കേസില്‍ യുവതിയെ കോടതി ശിക്ഷിച്ചത്. യുവതി മൊഴി മാറ്റിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന 25-കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ബലാത്സംഗക്കേസില്‍ 25-കാരന്‍ ജയിലില്‍ കിടന്ന അതേ കാലയളവ് തന്നെയാണ് യുവതിക്കും തടവ് വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ യുവാവ് ജോലിക്ക് പോയിരുന്നെങ്കില്‍ ലഭിക്കേണ്ട വേതനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. 2019 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി 25-കാരന്‍ ജയിലില്‍ കിടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page