മെമ്മറി കാര്‍ഡ് മാറ്റിയതാര്? കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ല

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ച ദൃശ്യങ്ങള്‍ ലഭിച്ചില്ല. കെഎസ്ആര്‍ടിസി ബസിനുളളിലെ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി. മെമ്മറി കാര്‍ഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാര്‍ഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവര്‍ യദു പറയുന്നത്. അങ്ങനെയെങ്കില്‍ മെമ്മറി കാര്‍ഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് യദു പിന്നീട് പൊലീസ് സ്റ്റേഷനിലായിരുന്നു. ബസ് അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നത് ദുരൂഹമാണ്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
മേയര്‍ ആരോപിക്കുന്ന് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തില്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. നടുറോഡില്‍ സീബ്രാലൈനില്‍ കാര്‍ കുറുകെയിട്ട് മേയറും എംഎല്‍എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നിയമലംഘനം നടത്തിയത് ചോദ്യംചെയ്യുകയായിരുന്നുവെന്നും അശ്ലീല ആംഗ്യം കാണിച്ചുവെന്നുമായിരുന്നു മേയറുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഡ്രൈവര്‍ യദു നിഷേധിച്ചിരുന്നു. സംഭവത്തിന് ശേഷം ഡ്യൂട്ടിയില്‍ നിന്ന് ഡ്രൈവറെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎഎക്കും കാറില്‍ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page