കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണു മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി; അപകടം ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോള്‍

കണ്ണൂര്‍: കര്‍ണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വ്വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. മകന്‍ സഹല്‍ (19) സാരമായി പരിക്കേറ്റ് മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വര്‍ ഓടിച്ച കാര്‍ മേല്‍പ്പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വര്‍ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ സഹലിനൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. മുനവ്വറിന്റെ കബറടക്കം വ്യാഴാഴ്ച രാവിലെ വെള്ളാച്ചേരി പള്ളി കബറിസ്താനില്‍ നടന്നു. സമീറയുടെ കബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് നടന്നു. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വര്‍. തലശ്ശേരി സൈദാര്‍പള്ളിയിലെ അബ്ദുള്ളാസില്‍ ചെറിയാണ്ടി അബ്ദുള്ളയുടെയും കൈതാല്‍ ഹാജറയുടെയും മകളാണ് സമീറ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page