കാസര്‍കോട് മണ്ഡലം പശ്ചിമബംഗാളിനെയും ത്രിപുരയെയും പോലെയാവും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരുവാന്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുചെയ്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വരണമെന്ന് സിപിഎം പ്രമുഖ നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍, കേരളത്തിലെ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ബി.ജെ.പിയെ അധികാരത്തില്‍ വാഴിക്കാനാണ് ശ്രമിക്കുന്നതെന്ന് യുഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. മണിക് സര്‍ക്കാര്‍ എന്താണ് പറഞ്ഞതെന്ന് തിരിച്ചറിയാന്‍ പിണറായി വിജയന്‍ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തി കടന്നു കര്‍ണാടകയിലെത്തിയാലും തമിഴ് നാട്ടിലെത്തിയാലും അവിടങ്ങളിലെ മാര്‍ക്‌സിസ്റ്റുകാര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ചാണ് പോസ്റ്ററടിക്കുന്നതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഇവിടെ മാത്രം എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ബംഗാളിനെ പോലെയും ത്രിപുരയെപോലയും സിപിഎമ്മിന് ശക്തമായിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇനിയൊരു തിരിച്ചുവരവ് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലായിരിക്കുന്നു. ഒരു എംപിയുടെ വില എന്താണെന്ന് താന്‍ എം.പിയായപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ഇനി കാസര്‍കോട് യുഡിഎഫേ ജയിക്കൂ. അത്രയ്ക്ക് മാറ്റം കാസര്‍കോട് മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്നു. മാര്‍ക്‌സിസ്റ്റ് നേതാക്കന്മാര്‍ കണ്ണാടിക്കൂട്ടില്‍ ജീവിക്കുന്നവരാണെന്നും ജനങ്ങളുടെ യജമാനന്മാരെ പോലെയാണ് അവരുടെ പ്രവര്‍ത്തിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. താനെന്നും ജനങ്ങളെ യജമാന്മാരായാണ് കാണുന്നത്. അവരുടെ ദാസനായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page