‘കേരള സ്റ്റോറി’ കൗമാരക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണമെന്നു വിശദീകരണം

വിവാദമായ ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ‘വിശ്വാസോല്‍സവ’ത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തു മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ നാലാം തീയതിയായിരുന്നു പ്രദര്‍ശനം. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നല്‍കിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും വിശദീകരണം. അതേസമയം ‘ദ കേരള സ്റ്റോറി’ തറ സിനിമയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ ഒറ്റ വാക്കിലെ മറുപടി.
‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖരും അല്ലാത്തവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത് എന്നാണ് പിണറായി അഭിപ്രായപ്പെട്ടിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page