![](https://malayalam.karavaldaily.com/wp-content/uploads/2024/02/image-62.png)
കൊല്ലം: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ചു കത്തിച്ചശേഷം സുഹൃത്തും തീകൊളുത്തി മരിച്ച സംഭവത്തിനുപിന്നിൽ സൗഹൃദം തകർന്നതും സാമ്പത്തിക ഇടപാടുകളും. അഞ്ചൽ തടിക്കാട് പൂവണത്തും മൂട്ടിൽ വീട്ടിൽ ഉദയകുമാറിന്റെ ഭാര്യ സിബി മോൾ (37), തടിക്കാട് പാങ്ങലിൽ വീട്ടിൽ ബിജു (47) എന്നിവരാണ് തീ പൊള്ളലേറ്റുമരിച്ചത്. സിബിമോളുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. സിബിമോളെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം ബിജുവും സ്വയം തീ കൊളുത്തുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹങ്ങൾ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസമയം വേലക്കാരി മാത്രമാണ് വീടിനകത്ത് ഉണ്ടായിരുന്നത്. സിബിയുടെ 13 വയസുള്ള ഇരട്ടക്കുട്ടികളെ വീടിനു പുറത്താക്കിയശേഷമാണ് ബിജു തീ കൊളുത്തിയത്. സിബിമോളുടെ ഭർത്താവ് ഉദയകുമാർ വിദേശത്താണ്. അടുത്തിടെയാണ് നാട്ടിൽ വന്നു മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. പിന്നീട് സാമ്പത്തിക വിഷയങ്ങളുടെ കാര്യത്തിൽ ഇരുവരും തമ്മിൽ പിണങ്ങി. ബിജുവുമായുള്ള സൗഹൃദത്തിൽ ഉദയകുമാറിന്റെ ബന്ധുക്കൾക്ക് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.