ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വീട്ടമ്മക്ക് പുനര്‍ജന്മം. ബീഹാര്‍ ബെഗുസാരായിയിലെ നീമ ചന്ദ്പുര ഗ്രാമത്തിലെ രാംവതി ദേവിയാണ് സ്വന്തം നാട്ടിലേക്കുള്ള യാത്രാമധ്യേ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മക്കളായ മുരാരി ഷാവോ, ഘന്‍ശ്യാം ഷാവോ എന്നിവര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് രാംവതി ഛത്തീസ്ഗഡില്‍ എത്തിയത്. ഫെബ്രുവരി 11 ന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ ഛത്തീസ്ഗഡിലെ കോര്‍വ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ മക്കളെ അറിയിച്ചു.
‘മൃതദേഹം’ നാട്ടില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഫെബ്രുവരി 12 ന് മൃതദേഹം സ്വകാര്യ വാഹനത്തില്‍ ബെഗുസാരായിയിലേക്ക് കൊണ്ടുവരികയായിരുന്നു. 18 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ബീഹാറിലെ ഔറംഗബാദില്‍ എത്തിയപ്പോള്‍ പെട്ടെന്ന് രാംവതിക്ക് ബോധം വന്നു. യുവതി ദീര്‍ഘശ്വാസമെടുക്കുന്നത് കണ്ട ബന്ധുക്കള്‍ ആദ്യം ഭയപ്പെട്ടുവെങ്കിലും വാഹനം നിര്‍ത്തി പരിശോധനക്ക് വിധേയമാക്കി. പിന്നാലെ ബെഗുസാരായി സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് ഡോക്ടര്‍മാര്‍ നടത്തിയ വിശദ പരിശോധനയില്‍ യുവതിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
റോഡ് വഴി കൊണ്ടുവരുന്നതിനിടെ വാഹനം കുണ്ടിലും കുഴിയിലും ചാടുന്നതിനിടെ വാഹനത്തിന്റെ ഓട്ടം സിപിആര്‍ (കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍) ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നും അതുവഴിയാണ് യുവതിക്ക് ബോധം തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാളുടെ ശ്വാസോച്ഛാസമോ ഹൃദയമിടിപ്പോ നിലച്ചിരിക്കുന്ന പല അടിയന്തിര സാഹചര്യങ്ങളിലും ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രാഥമിക വൈദ്യ പരിശോധന രീതിയാണ് സിപിആര്‍.