ഗോഡ്‌സെ സ്‌തുതി; എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു, 13 ന് നേരിട്ട് സ്റ്റേഷനിലെത്തണമെന്ന് പൊലീസ്

കോഴിക്കോട്: രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെ അപമാനിച്ച് രാജ്യദ്രോഹ കമന്റിട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ചോദ്യം ചെയ്തത്. ഒരുമണിക്കൂറോളം അധ്യാപികയെ ചോദ്യം ചെയ്തു. അധ്യാപികയ്ക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസ്. ഈ മാസം 13 ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ എൻ ഐ ടി ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. എൻഐടി മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. എ ഷൈജ ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ്‌ ‘ഇന്ത്യയെ രക്ഷിച്ചതിന്‌ ഗോഡ്‌സേയിൽ അഭിമാനിക്കുന്നു’ എന്ന്‌ ഫെയ്‌സ്‌‌‌ബുക്കിൽ കമന്റിട്ടത്‌. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പുമായി അഡ്വ. കൃഷ്‌ണരാജ് എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് അധ്യാപിക കമന്റ്‌ ഇട്ടത്. ഇത് പിന്നീട് വലിയ വിവാദമായി. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിലാണിപ്പോൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page