ശ്രീരാമ മന്ത്രം ഉരുവിട്ട് ലക്ഷങ്ങൾ; അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി
ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. ശുഭ മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലകരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്.മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോൾ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
പ്രതിഷ്ഠാ ചടങ്ങിലെ നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് പ്രതിഷ്ഠാ കര്‍മ്മത്തിനുള്ള ഏറ്റവും ശുഭകരമായ സമയമാണെന്ന് പുരോഹിതരാണ് കുറിച്ചു നല്‍കിയത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി കണ്ടാണ് പുരോഹിതര്‍ ഈ സമയം നിര്‍ദേശിച്ചത്. ലക്ഷങ്ങളാണ് തത്സമയം ചടങ്ങ് വീക്ഷിച്ചത്. 8000 വിവിഐപികളും ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു.