ചെറുവത്തൂരിലെ മദ്യശാല; സി.ഐടിയു നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയേറുന്നു; നാളെ നടക്കുന്ന സ്‌റ്റോക്കെടുപ്പ് തടയുമെന്ന് സമരക്കാര്‍

കാസര്‍കോട്: ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് സി.ഐ ടി യു നടത്തുന്ന സത്യാഗ്രഹ സമരം 14 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയും ഐക്യദാര്‍ഡ്യവുമായി കൂടുതല്‍ പാര്‍ടി അനുകൂലികളും പ്രവര്‍ത്തകരും എത്തിയതോടെ സി.പിഎം നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വെള്ളിയാഴ്ച കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നടത്തുന്ന സ്റ്റോക്കെടുപ്പ് തടയാന്‍ സി.പി.എം ഏരിയാ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും രംഗത്തിറങ്ങുമെന്നാണ് സൂചന. സി.പി.എം ഏരിയാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിനകം തന്നെ ‘വെങ്ങാട്ട് സഖാക്കള്‍, കാരിയില്‍ സഖാക്കള്‍ തുടങ്ങിയ ഒരുകൂട്ടം പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യവുമായി ബാനറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബുധനാഴ്ച കണ്ണംകുളം സഖാക്കളും കരിവെള്ളൂരിലെ വേഴാമ്പല്‍ കൂട്ടായ്മയും കണ്ണാടിപ്പാറ സഖാക്കളും ബാനറുകളുമായി എത്തി. ഇനിയും പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തുമെന്നാണ് സമരക്കാര്‍ പറയുന്നത്. ചൊവാഴ്ച്ച സ്റ്റോക്ക് പരിശോധിച്ച് മദ്യം ഗോഡൗണിലേക്ക് മാറ്റാനാണ് എക്‌സൈസ് വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന് കത്ത് നല്‍കിയത്. പൊലീസ് സന്നാഹത്തോടെ അഞ്ചാം തിയ്യതി ഗോഡൗണിലേക്ക് മാറ്റാനാണ് കണ്‍സ്യൂമര്‍ ഫെഡ് ഒരുങ്ങുന്നത്. അതേസമയം പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയവര്‍ തന്നെ തുറക്കാനും നിര്‍ദ്ദേശം നല്‍കാതെ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കാനും കഴിയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ചെറുവത്തൂരിലെ മദ്യശാല തുറക്കുംവരെ സമരം തുടരുമെന്നാണ് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page