കോഴിക്കോട്: അയോധ്യ വിഷയത്തില്‍ വ്യക്തമായ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളില്‍ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ സുപ്രഭാതം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവയ്ക്കുമോ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. വിഷയത്തില്‍ സിപിഎമ്മെടുത്ത നിലപാടിനെ വനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
1989 ല്‍ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി ചിലര്‍ പുറത്ത് പോയവര്‍ സമസ്ത നൂറാം വാര്‍ഷികം എന്ന പേരില്‍ ചിലര്‍ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതില്‍ സമസ്തക്കോ പോഷക സംഘടനകള്‍ക്കോ ബന്ധമില്ല. ജനങ്ങള്‍ തെറ്റിദ്ധരിക്കരുത്. നൂറാം വാര്‍ഷികം ആര്‍ക്കും നടത്താം. സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കര്‍ മുസ്ലിയാറുടെ ഖബര്‍ ആര്‍ക്കും സന്ദര്‍ശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും. എന്നാല്‍, ഉപാധികള്‍ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതില്‍ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.







