നവകേരള സദസ്സിന് ഇന്ന് തുടക്കം: ആഡംബര ബസ് കാസർകോട്ട് എത്തി

കാസർകോട് : പിണറായി സർക്കാരിന്റെ നവകേരള സദസ്സിന് ഇന്ന് കാസർകോട് തുടക്കമാകും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സദസിന്‍റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് പുലർച്ചെ രണ്ട് മണിയോടെ കാസർകോട് ജില്ലയിൽ പ്രവേശിച്ചു. പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. പ്രത്യേകമായി തയ്യാറാക്കിയ ബസിലായിരിക്കും മുഖ്യമന്ത്രിയും സംഘവും കേരളത്തിലുടനീളം യാത്ര ചെയ്യുക. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും. സദസ്സ് ഡിസംബർ 23 ന് വട്ടിയൂർക്കാവ് സമാപിക്കും. നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും. വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും. അതേസമയം യുഡിഎഫ് എംഎൽഎമാർ ചടങ്ങിൽ നിന്നും വിട്ടുനിൽക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page