ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു; പൈപ്പുപയോഗിച്ച് പുറത്ത് കൊണ്ട് വരാൻ നീക്കം; 40 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 48 മണിക്കൂറിലേറയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള  ശ്രമം തുടരുന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് തൊഴിലാളികൾ തുരങ്കത്തിൽ അകപ്പെട്ടത്. ഉടൻ  തന്നെ കുടുങ്ങിക്കിടക്കുന്ന താെഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഗുഹക്ക് പുറത്ത് 200 മീറ്റര്‍ ചുറ്റളവില്‍ പാറകള്‍ വീണുകിടക്കുന്നതാണ് പ്രതിസന്ധി.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ  രക്ഷാപ്രവര്‍ത്തകര്‍ പുതിയ  പാത ഉണ്ടാക്കാൻ  ശ്രമിക്കുകയാണ്. ഏകദേശം 40 മീറ്റര്‍ ദൂരത്തിലാണ് പുതിയ പാത ഉണ്ടാക്കേണ്ടത്.അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 900 എം എം വ്യാസമുള്ള പൈപ്പ് ഉപയോഗിച്ച്  തൊഴിലാളികളെ രക്ഷപ്പെടുത്താനാണ്   പദ്ധതി ഇടുന്നത്.തുരങ്കം തടസ്സപ്പെടുത്തുന്ന 21 മീറ്ററോളം സ്ലാബ് നീക്കം ചെയ്തിട്ടു‌ണ്ടെന്നും 19 മീറ്റര്‍ പാത ഇനിയും വൃത്തിയാക്കാൻ ഉണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട  യന്ത്രസാമഗ്രികൾ  സ്ഥലത്ത്  എത്തിച്ചിട്ടുണ്ട്. ജസസേചന വകുപ്പിലെ വിദഗ്ധരും പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.ബ്രഹ്മഖല്‍ – യമുനോത്രി ദേശീയ പാതയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നതിന് പിന്നാലെയാണ് തൊഴിലാളികള്‍  കുടുങ്ങിയത്. ബഫര്‍ സോണില്‍ കുടുങ്ങിയ താെഴിലാളികള്‍ക്ക് പരിക്കില്ല. ജല പൈപ്പ് ലൈനുകള്‍ വഴി ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നുണ്ട്. അവര്‍ക്ക് നടക്കാനും ശ്വസിക്കാനും 400 മീറ്ററോശം ബഫർ സോണുണ്ടെന്ന്  രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തകര്‍ വോക്കി – ടോക്കി ഉപയോഗിച്ച്‌ തൊഴിലാളികളുമായി ആശയവിനിമയം നടത്തി.ബ്രഹ്മഖല്‍ -യമുനോത്രി ദേശീയ പാതയില്‍ ഉത്തരകാശിയിലെ സില്‍ക്യാര, ദണ്ഡല്‍ഗാവ് എന്നിവിടങ്ങളില്‍ ചേരുന്ന 4.5 കിലോമീറ്റര്‍ തുരങ്കം ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്. ഇതിലെ തുരങ്ക നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. പാത പൂര്‍ത്തിയായാല്‍ 26 കിലോ മീറ്റര്‍ ദൂരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകൾ. എന്നാല്‍ തകര്‍ച്ചയുടെ കൃത്യമായ കാരണം കണ്ടെത്തൻ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page