തിരുവനന്തപുരം : കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്.
കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് 190 കോടി രൂപയും നെല്ല് സംഭരണത്തിന് 60 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിനുപുറമെ, സംഭരിച്ച് സൂക്ഷിച്ചിരുന്ന നെല്ല് പ്രളയക്കാലത്ത് നശിച്ചതിന് നഷ്ടപരിഹാരമായി മില്ലുടമകൾക്ക് നൽകാൻ 10 കോടി രുപയും നൽകി. നെല്ല് സംഭരിച്ചതിൻ്റെ പണം നൽകാത്തത് വലിയ ചർച്ചയായ പശ്ചാതലത്തിലാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്.