അമ്മ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഇനി ഡോക്ടറാകും; അഭിമാനത്തോടെ ഹോപ് വില്ലേജ്

ആലപ്പുഴ: നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ദയ എന്ന പെണ്‍കുട്ടി ഇനി ഡോക്ടറുടെ വെള്ളക്കുപ്പായം അണിയും. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് ഈ മിടുക്കി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോപ് വില്ലേജ് അനാഥരായ നിരവധി കുഞ്ഞുങ്ങളുടെ അത്താണിയായിമാറിയിരിക്കുകയാണ്. ദയ മോണിക്ക എന്ന മിടുക്കി ജീവിതത്തില്‍ ചവിട്ടികയറിയ പടവുകള്‍ ഒന്നൊന്നായി അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ കഥപറഞ്ഞു തരും. 21 വര്‍ഷം മുമ്പ് നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ ദയയെ ഹോപ് വില്ലേജ് ഏല്‍പ്പിച്ചിട്ടു പോയതാണ് ദയയുടെ മാതാവ്. പക്ഷെ പിന്നീട് അവളെ ഒന്നല്ല, ഒരു പാട് അമ്മമാര്‍ നെഞ്ചോട് ചേര്‍ത്തു വളര്‍ത്തി. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദയയുടെ മനസ്സില്‍ കയറിയതാണ് ഒരു ഡോക്ടറാവണമെന്ന മോഹം. പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സിന് പഠിക്കുന്ന സമയത്ത്, ഹോപ് വില്ലേജ് ഡയറക്ടര്‍ ശാന്തിരാജ് കോളേങ്ങാടിന് കൊല്ലത്തെ ഇന്‌സ്‌പെയര്‍ എജ്യുക്കേഷന്‍ എന്ന് ഏജന്‍സിയില്‍ നിന്ന് ആ ഫോണ്‍ വിളി എത്തി. ദയക്ക് വിദേശത്ത് പഠിക്കാന്‍ അവസരം ലഭിച്ചു. അങ്ങിനെ ജോര്‍ജിയയിലെ ടീച്ചിങ് യൂണിവേഴ്‌സിറ്റി ഓഫ് ജിയോമെഡിക്കലില്‍ എംബിബിഎസ് പ്രവേശനം ലഭിച്ചു. ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള ദയ അടുത്തയാഴ്ച ജോര്‍ജിയയിലേക്ക് തിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page