കാസർകോട്: പനത്തടി റാണിപുരം റോഡിൽ സാഹസിക യാത്ര നടത്തിയ കർണാടക സ്വദേശികൾക്കെതിരെ കേസ്. കാർ ഓടിച്ച കർണാടക ബണ്ട് വാൾ സ്വദേശി മുഹമ്മദ് ഷഹീറി(19)നെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിനും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിനും കേസെടുത്തു. കാറിന്റെ ഡിക്കിയുടെ ഡോർ തുറന്ന് വച്ച് അതിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥികൾ. കാർ നല്ല വേഗത്തിലാണ് ഓടിയ നാട്ടുകാർ പറയുന്നു. സംഭവം കണ്ട പനത്തടിയിലെ ഓട്ടോ ഡ്രൈവർ ഇത് മൊബൈൽ പകർത്തി പൊലീസിനു കൈമാറിയിരുന്നു. അങ്ങനെയാണ് സാഹസിക യാത്ര പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ വാഹനം ഓടിച്ചു പോകവേ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരു എൻജിനീയറിങ് വിദ്യാർഥി മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച നെല്ലിത്തോട് നടന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ പിന്നീട് മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച മദ്യപിച്ച് വാഹനം ഓടിക്കവേ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. റാണിപുരം റോഡിൽ അപകടം തുടർക്കഥയാകുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. അപകടമേഖലയായ ഈ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും അശ്രദ്ധ മൂലമുള്ള ഡ്രൈവിങ്ങ് മൂലമാണ് സംഭവിക്കുന്നത്. റാണിപുരം പനത്തടി റോഡില്‍ സഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കുന്നതിനായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര നടത്തിയ യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്.