മുംബൈ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ
സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. സുഹൃത്തുക്കളുടെ വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ആറുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്തെടുത്തു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി നിരവിധ വ്ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആൻവി ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ആൻവി എത്തിയത്. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.
