ബക്കറ്റിന്റെ മൂടി എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വെള്ളം നിറച്ചു വയ്ക്കുന്നതിനിടെ ബക്കറ്റിന്റെ മൂടി കിണറ്റിൽ വീഴുകയായിരുന്നു.
അറുപത്തഞ്ചടിയോളം ആഴവും മൂന്നടി മാത്രം വീതിയുമുള്ള കിണറ്റിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു. മൂടി എടുക്കാൻ അൻസാർ ആരോടും ചോദിക്കാതെ കിണറ്റിൽ ഇറങ്ങുകയായിരുന്നു. വായു സഞ്ചാരം ഇല്ലാത്തതിനാൽ ഇടുങ്ങിയ കിണറ്റിൽ അൻസർ കുഴഞ്ഞുവീണു. കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്.
ഫയർമാർ സുഭാഷാണ് ഓക്സിജൻ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി അൻസറിനെ കരക്കെത്തിച്ചത്. പുറത്തെടുത്ത ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രവാസിയായ അൻസർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സുറുമി. മക്കൾ: അയാൻ (5 വയസ്സ്), ഹവ്വ ജന്ന (4 മാസം).