കാസര്‍കോട്: പെരിയ- കുണ്ടംകുഴി റോഡിലെ മൂന്നാംകടവില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിഞ്ഞ് സഹോദരി മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ആറു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലൂര്‍, മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ എട്ടേമുക്കാല്‍ മണിയോടെയാണ് അപകടം ഉണ്ടായത്.

കുണ്ടംകുഴിയിൽ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുവയസ്സുള്ള കുട്ടിയുമായി പോവുകയായിരുന്നു സഹോദരങ്ങള്‍. മൂന്നാംകടവ് ഇറക്കത്തില്‍ എത്തിയപ്പോള്‍ സ്ഥിരം അപകടം നടക്കുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് സ്ഥലത്ത് സ്ഥിരം അപകടം ഉണ്ടാകാന്‍ ഇടയാക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഏതാനും ആഴ്ച മുമ്പ് സ്ഥലത്ത് അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അന്നു സ്ഥലത്ത് എത്തിയ റവന്യു അധികൃതര്‍ തെരഞ്ഞെടുപ്പിനു ശേഷം പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഉറപ്പ് അതേ പടി തുടരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ അപകടത്തില്‍ സഹോദരിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.






