സൗദി എണ്ണ നഗരമായ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം;11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് നടത്തിയ വൻ വ്യോമാക്രമണ ശ്രമം പ്രതിരോധ സേന വിജയകരമായി തകർത്തു. എണ്ണ വ്യവസായ കേന്ദ്രമായ ജുബൈലിൽ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

മിസൈലുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിൽ വീണതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായോയെന്ന് അധികൃതർ വിശദമായി വിലയിരുത്തുകയാണ്.

ആക്രമണത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിലൂടെ നൽകിയ നിർദ്ദേശം, അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പിൻവലിച്ചത്. ജനങ്ങൾ വീടിനുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയും ജനലുകളിൽ നിന്ന് അകന്നു നിൽക്കുകയും പുറത്തേക്ക് ഇറങ്ങാതിരിക്കണമെന്നും നിർദേശിച്ചിരുന്നു. ബാൽക്കണികളിലും മേൽക്കൂരകളിലും നിൽക്കരുതെന്നും, ദൃശ്യങ്ങൾ പകർത്താനായി അപകട സ്ഥലങ്ങളിലേക്ക് എത്തരുതെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകി.

സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ ഏകദേശം 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും വ്യോമ പ്രതിരോധ സേന തകർത്തിട്ടുണ്ട്. റിയാദ് ഉൾപ്പെടെ കിഴക്കൻ മേഖലകളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page