കാസർകോട്: 23 ദിവസം നീണ്ട തിരഞ്ഞടുപ്പു പരസ്യപ്രചാരണം ആറുമണിക്കു സമാപിച്ചു. സമാപനത്തോടനു ബന്ധിച്ചു മണ്ഡലം തലങ്ങളിൽ നടന്ന കൊട്ടിക്കലാശം പ്രചരണ രംഗത്തെ ആവേശം തുറന്നു വിട്ടു. മൂന്നു മുന്നണികളും ഇക്കാര്യത്തിലും ഒന്നിനൊന്നു മത്സരിച്ചു. വാദ്യമേളങ്ങളുടെ താളത്തിനനുസരിച്ചു പ്രത്യേക വേഷങ്ങളണിഞ്ഞ പ്രവർത്തകർ പാട്ടുപാടിയും നൃത്തം വച്ചും ഉറഞ്ഞുതുള്ളിയും കാണികളെ ആവേശം കൊള്ളിച്ചു. കലാശക്കൊട്ട് കാണാനും ധാരാളമാളുകൾ കലാശക്കൊട്ടു കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും തടിച്ചു കൂടിയിരുന്നു.

കലാശക്കൊട്ട് കാണികളിലും ആവേശം പകർന്നു . മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കൊട്ടിക്കലാശം കുമ്പളയിലായിരുന്നു. ഇടതു- വലതു മുന്നണികൾ ടൗണിനെ തിരഞ്ഞെടുപ്പു ഹരം കൊണ്ടു ചുട്ടുപൊളളിച്ചു.

കാസർകോട് മണ്ഡലത്തിന്റെ കലാശക്കൊട്ട് കാസർകോട് ടൗണിലായിരുന്നു. ടൗണിന്റെ മൂന്നു ദിശകളിൽ പോലീസ് മുന്നണികൾക്ക് പ്രത്യേക റൂട്ടുകൾ നിർദ്ദേശിച്ചിരുന്നു. സമാപന പരിപാടികൾ പ്രചരണത്തിന്റെ ചൂട് ഉഛസ്ഥായിയിലെത്തിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമാപനം.

തൃക്കരിപ്പൂരിലും നീലേശ്വരത്തുമുണ്ടായിരുന്നു. മൂന്നു മുന്നണികളും തിരഞ്ഞെടുപ്പ് ആവേശം ഒപ്പത്തിനൊപ്പം പ്രകടിപ്പിച്ചു. മൂന്നു മുന്നണികൾക്കും പ്രവർത്തകരുടെ വൻ സാന്നിധ്യം ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് കലാശക്കൊട്ടിലും തിരഞ്ഞെടുപ്പ് വാശി ഒന്നിനൊന്ന് ഉയർന്നു.

വാശിയേറിയ മത്സരത്തിന്റെ വീറും വാശിയും ഉദുമ മണ്ഡലത്തിലെ കലാശക്കൊട്ടിൽ പ്രകടമായിരുന്നു. മറ്റന്നാൾ പോളിംഗ് ബൂത്തിൽ കാണാമെന്നകരുതലോടെ പ്രവർത്തകർ പരസ്യ പ്രചരണം അവസാനിപ്പിച്ചതോടെ മൂന്നാഴ്ചക്കാലത്തെ പ്രചരണ കോലാഹലം അവസാനിച്ചതിലെ ആശ്വാസം നാട്ടിലും തെളിഞ്ഞു.







