കാസര്‍കോട്: ഇന്ന് കലാശക്കൊട്ട്; നാളെ കഴിഞ്ഞ്, മറ്റന്നാള്‍ വ്യാഴാഴ്ച കേരളം ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വോട്ടിംഗ് മെഷീനില്‍ വിരലമര്‍ത്തുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്ന കാര്യത്തില്‍ വിധി നിര്‍ണ്ണയിക്കും.
വോട്ട് ചെയ്യാനായി 12 തിരിച്ചറിയല്‍ രേഖകളാണ് അനുവദനീയമായിട്ടുള്ളത്. ഇവയില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡാണ് പ്രധാനം. ഇതില്ലാത്തവര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനായി മറ്റു 11 തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതു മേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച കാർഡ്, ബാങ്ക് – പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീഴില്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന രേഖകള്‍.






