നീലേശ്വരം: മലബാറിലെ പ്രധാന നഗരവും എട്ടോളം പഞ്ചായത്തുകളുടെ സംഗമകേന്ദ്രവുമായ നീലേശ്വരത്തിന്റെ വികസന കാര്യത്തിൽ അധികൃതർ പുലർത്തുന്ന വിവേചനത്തിനെതിരെ പ്രതിഷേധം പുകയുന്നു. ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൂരിയാട് നടപ്പിലാക്കിയ ആകാശപാത മാതൃക നീലേശ്വരത്തും നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായ ജനകീയ പോരാട്ടമായി മാറുന്നു .
കഴിഞ്ഞ മഴക്കാലത്ത് കൂരിയാട് നിർമ്മാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞു വീണതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ ഐതിഹാസികമായ പ്രതിഷേധമാണ് അവിടെ ആകാശപാത യാഥാർത്ഥ്യമാക്കിയത്. ആ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ ഉൾപ്പെടെയുള്ള തിരക്കേറിയ ഭാഗങ്ങളിൽ കൂരിയാട് മാതൃകയിലുള്ള ആകാശപാത വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മേഖലയിലെ എട്ടോളം പഞ്ചായത്തുകളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന പ്രധാന നഗരമെന്ന നിലയിൽ, നീലേശ്വരത്ത് ഉയരുന്ന കൂറ്റൻ മൺമതിലുകൾ നഗരത്തെ രണ്ടായി വിഭജിക്കുമെന്നും ഭാവി വികസനത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിക്കുന്നു.
വരുംതലമുറയുടെ സുരക്ഷയ്ക്കും നാടിന്റെ പുരോഗതിക്കുമായി സംഘടിക്കാൻ ജനകീയ സമര സമിതി ആഹ്വാനം ചെയ്തു.







