അഞ്ചാഴ്ചയായി തുടരുന്ന യുഎസ്–ഇറാൻ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ശക്തമാകുന്നു. 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉൾപ്പെടുത്തിയ കരട് നിർദ്ദേശം ഇറാനും അമേരിക്കയ്ക്കും കൈമാറിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സംഘർഷം വ്യാപക പ്രാദേശിക യുദ്ധത്തിലേക്ക് മാറുന്നത് തടയാനുള്ള അവസാന ശ്രമമായാണ് അന്താരാഷ്ട്ര മധ്യസ്ഥർ ഈ നീക്കത്തെ വിലയിരുത്തുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇറാൻ ഭരണകൂടത്തിന് നൽകിയ അന്ത്യശാസനത്തിന് പിന്നാലെയാണ് ഈ നീക്കങ്ങൾ വേഗത്തിലായത്. ചൊവ്വാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനിലെ ഊർജ്ജ നിലയങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, തിങ്കളാഴ്ച വൈകിട്ട് ഇസ്രായേൽ സൈന്യം ടെഹ്‌റാനിലെ ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായിറിപ്പോർട്ടുകളുണ്ട്.







