കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 11.40 ലക്ഷം രൂപയുമായി യുവാവ് കാസര്‍കോട്ട് പിടിയില്‍. കണ്ണൂര്‍, അഴീക്കൽ,പാതിരിപ്പറമ്പില്‍, പാറയില്‍ അനൂപി (28)നെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്ത് ട്രാഫിക് സര്‍ക്കിളിനു അടുത്തു വച്ച് ടൗണ്‍ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് പണം പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും കാര്‍ യാത്രക്കാരനായ യുവാവിന് അതിനു കഴിഞ്ഞില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പണം പിടികൂടിയതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജില്ലയിലെ അതിര്‍ത്തി ചെക്കു പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഊടു വഴികളില്‍ കൂടി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.






