ട്രെയിനില്‍ കയറി എത്തും; മണിക്കൂറുകള്‍ക്കകം ദൗത്യം നടത്തി നാട്ടിലേയ്ക്ക് മടങ്ങും; അന്തര്‍സംസ്ഥാന ക്ഷേത്ര കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി

മംഗ്‌ളൂരു: ട്രെയിനില്‍ എത്തി കവര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കകം കടന്നു കളയുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ദിണ്ടിഗല്‍, സ്വദേശി ഷാബിക് അഹമ്മദ് ഷെയ്ഖ് അബ്ദുല്‍ ഖാദറി (25)നെയാണ് ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തത്. ബജ്‌പെ, കെഞ്ചാരു രാമാഞ്ജനേയ ക്ഷേത്രത്തില്‍ മാര്‍ച്ച് മൂന്നിന് നടന്ന കവര്‍ച്ചാ കേസിലാണ് അറസ്റ്റ്. ക്ഷേത്ര ചുറ്റമ്പലത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഭണ്ഡാരങ്ങളില്‍ ഉണ്ടായിരുന്ന കാല്‍ ലക്ഷം രൂപയുമായാണ് കടന്നു കളഞ്ഞത്. സമാന രീതിയില്‍ മംഗ്‌ളൂരുവിലും പരിസരങ്ങളിലുമായി നിരവധി കവര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ബജ്‌പെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. അബ്ദുല്‍ ഖാദറിനെതിരെ ഉഡുപ്പി, പണമ്പൂര്‍ എന്നിവിടങ്ങളിലും മോഷണ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനിൽ കയറിയാണ് ഇയാള്‍ മോഷണം നടത്തുന്നതിനായി മംഗ്‌ളൂരുവില്‍ എത്തിയിരുന്നത്. ദൗത്യം നടത്തി മണിക്കൂറുകള്‍ക്കകം തിരിച്ചു പോകുന്നതാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ബജ്‌പെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ നൂതന്‍, രാജേഷ്, പ്രകാശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page