കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്കു വേണ്ടി കാല്‍നട പ്രചരണം നടത്തുന്ന സംഘത്തെ തടഞ്ഞു നിര്‍ത്തി പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചതായി പരാതി. വിവരമറിഞ്ഞ് എത്തിയ സ്ഥാനാര്‍തഥിയെ തടയാനും ശ്രമം. ബുധനാഴ്ച രാവിലെ 9.30 മണിയോടെ ചെറുവത്തൂര്‍ ബസ്‌സ്റ്റാന്റിലാണ് സംഭവം.
ഏതാനും ദിവസങ്ങളായി സന്ദീപ് വാര്യര്‍ക്ക് വേണ്ടി അഞ്ചു യുവാക്കള്‍ ദേഹത്ത് ബോര്‍ഡുകള്‍ കെട്ടി കാല്‍നടയായി പ്രചരണം നടത്തി വരുന്നുണ്ട്. ഈ സംഘം ബുധനാഴ്ച രാവിലെ ചെറുവത്തൂര്‍ ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്നു പറയുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നൗഷാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
സംഭവം അറിഞ്ഞ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരും സ്ഥലത്തെത്തി. സ്ഥാനാര്‍ത്ഥിയെയും തടയാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.സംഭവത്തിൽ സ്ഥാനാര്‍ത്ഥി പ്രതിഷേധം അറിയിച്ചതോടെ തടയാന്‍ ശ്രമിച്ചവരെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പിടിച്ചു നീക്കി.
തുടര്‍ന്ന് ചെറുവത്തൂര്‍ ടൗണിലും ബസുകളിലും കയറി വോട്ട് അഭ്യര്‍ത്ഥന നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.






