ചണ്ഡീഗഡ്: ചണ്ഡീഗഡ് സെക്ടർ 37-ലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ ഓഫീസിനു മുന്നിൽ നിറുത്തിയിരുന്ന വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചു. ബുധനാഴ്ച വൈകുന്നേരം 5:20- വോടെ ഉണ്ടായ സ്ഫോടനത്തിൽ ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെയും സ്കൂട്ടറിന്റെയും ചില്ലുകൾ തകർന്നു. ആളപായമൊന്നും ഉണ്ടായില്ല. തീവ്രത കുറഞ്ഞ നാടൻ ബോംബാണ് എറിഞ്ഞതെന്നു പോലീസ് സംശയിക്കുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നു പൊലീസ് കണ്ടെത്തി. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലിസിനു ലഭിച്ചു. സ്ഫോടക വസ്തു എടുക്കുന്നതും അതു വലിച്ചെറിയുന്നതും അതിനു ശേഷം ഓടി രക്ഷപ്പെടന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമികളിൽ ഒരാളുടെ മുഖവും സി.സി. ടി.വി.യിൽ വ്യക്തമായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സീനിയർ പോലീസ് സൂപ്രണ്ട് കൻവർദീപ് കൗർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രതികൾക്കുവേണ്ടി തിരച്ചിലാരംഭിച്ചിട്ടുണ്ട്.







