പട്‌ന: രഹസ്യബന്ധം ആരോപിച്ച് സ്ത്രീയ്ക്ക് നേരേ കൂട്ടലൈംഗികാതിക്രമം. ബിഹാറിലെ നളന്ദ ജില്ലയിലെ അജയ്പുർ സ്വദേശിനിക്ക് നേരേ തെരുവിൽ വച്ചാണ് അതിക്രമമുണ്ടായതു്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മാർച്ച് 26-നാണ് സ്ത്രീയെ ജനക്കൂട്ടം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് ഒന്നിലധികം പേർ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: മൊബൈൽ ഫോൺ റീചാർജ് ചെയ്യാനായി കടയിൽ പോയ അവസരത്തിലാണ് ആക്രമണമുണ്ടായത്. കടയിലെ ജീവനക്കാരനുമായി രഹസ്യബന്ധം പുലർത്തുന്നുവെന്ന് ആരോപിച്ച് ചിലരെത്തി. ക്രമേണ ആൾക്കൂട്ടം വളർന്നു. പുറത്തുനിന്ന് വാതിൽ പൂട്ടിയിട്ട ശേഷം ഗ്രാമത്തിലെ മുതിർന്നവരും സ്ഥലത്തെത്തി. തുടർന്ന് ജനക്കൂട്ടം തന്നെ ക്രൂരമായി ഉപദ്രവിച്ചതായി അവർ പറഞ്ഞു.കടയ്ക്ക് പുറത്തിറങ്ങിയ ഉടൻ ആൾക്കൂട്ടം വളഞ്ഞ് ആക്രമണം തുടങ്ങി. ജീവനക്കാരനുമായി വിവാഹം ആഗ്രഹിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. ഒടുവിൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട ഇവർ പോലീസിൽ എത്തി പരാതി നൽകുകയായിരുന്നു.







