കാസർകോട്: സൂര്യ താപം വർധിച്ചതോടെ തണ്ണിമത്തനു പ്രിയം വർധിച്ചു. ദാഹമകറ്റാൻ ജനങ്ങൾ തണ്ണിമത്തനെയും, മോരിനേയും ആശ്രയിക്കുന്നു. തട്ടുകടകളിലും, തെരുവോരങ്ങളിലുമെല്ലാം ഐസ് ചേർത്ത് തണുപ്പിച്ച ബത്തക്ക സർബത്തിനു ആവശ്യക്കാർ ഏറെയാണ്.കഠിനമായ ചൂടിൽ നിന്ന് ദാഹം അകറ്റാൻ ഇതല്ലാതെ മറ്റ് വഴി യുമില്ല.10 രൂപയാണ് ഒരു ഗ്ലാസ് ബത്തക്ക ജ്യൂസിന്റെ വില.
റംസാൻ വിപണിയിൽ തുടങ്ങിയ തണ്ണിമത്തൻ വിൽപ്പന ഇപ്പോഴും മോശമല്ലാത്ത രീതിയിൽ തുടരുകയാണ്.ഓരോ ദിവസവും ലോഡ് കണക്കിന് തണ്ണിമത്തനാണ് തമിഴ്നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും കാസർകോട് ജില്ലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം കയറ്റുമതി നിലച്ചത് തണ്ണീർമത്തന് വിലവിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. ചെറിയ ഇനം തണ്ണീർ മത്തൻ പത്തു രൂപക്കു തെരുവോരങ്ങളിൽ ലഭിക്കുന്നു.വലിയ തണ്ണീർ മത്തന് കച്ചവടക്കാർ കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ ഈടാക്കുന്നുണ്ട്.ചുവപ്പും, മഞ്ഞയും,പച്ചയും നിറങ്ങളിലായി ഇപ്പോൾ തണ്ണീർമത്തൻ വിപണിയിൽ ലഭ്യ മാണ്.
വേനൽ മഴ തുടരുകയും ചൂടിന്റെ കാഠിന്യം കുറയുകയും ചെയ്താൽ തണ്ണീർമത്തനും ആവശ്യക്കാരില്ലാതെയാവുമെന്ന് കച്ചവടക്കാരും, തട്ടുകടക്കാരും പറയുന്നു.
ഒരു മാസമായി കാസർകോട്ട് കൊടും ചൂടാണ് അനുഭവപ്പെടുന്നത്.35 മുതൽ 40 സെൽഷ്യസ് വരെയാണു താപ നില . കഴിഞ്ഞദിവസം ജില്ലയിൽ വേനൽ മഴ ലഭിച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.ഇടിയോട് കൂടിയ മഴ ഇനിയും അഞ്ചു നാൾ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, മഴ വലിയ ആശ്വാസ മാവുമെന്നു പ്രതീക്ഷിക്കുന്നു.






