വാഷിംഗ്ടൺ: അമേരിക്കയുമായി സമാധാനക്കരാറിന് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ അമേരിക്ക കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നറിയിച്ചു.
ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കരാർ ഉടൻ ഒപ്പിട്ടില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നാണുട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി .ഖാർഗ് ദ്വീപ് ഉൾപ്പെടെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം നേരിട്ട് പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണം.
ലോക എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാൻ കഴിയണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇത് ഇറാൻ അനുവദിച്ചില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങൾ, എണ്ണക്കിണറുകൾ, ശുദ്ധജല പ്ലാന്റുകൾ എന്നിവ ആക്രമിക്കുമെന്ന് ട്രമ്പ് വ്യക്തമാക്കി.കഴിഞ്ഞ 47 വർഷത്തിനിടെ ഇറാൻ കൊലപ്പെടുത്തിയ അമേരിക്കക്കാർക്ക് വേണ്ടിയുള്ള പ്രതികാരം കൂടിയാകും ഇതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിക്കളഞ്ഞു. പകരം, യുദ്ധത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകുകയും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ പൂട്ടിക്കെട്ടുകയും വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നതിനാൽ പ്രതിസന്ധിക്ക് എളുപ്പം പരിഹാരമുണ്ടാകുമെന്ന് കരുതാനാവാത്ത സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുകയാണ്.







