കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സംവാദ വെല്ലുവിളി നല്ല കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിനുള്ള ഏറ്റവും വലിയ വേദി നിയമസഭയാണ്. എന്നാല്‍ അവിടെ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. നിയമസഭയില്‍ ചോദിച്ചാല്‍ മറുപടി കിട്ടുമെന്ന് അറിയാം. എന്നാല്‍ എന്താണ് സഭയില്‍ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്റെ വികസനത്തിനു പ്രതിപക്ഷം എന്തു പങ്കാണ് വഹിച്ചത്? കേന്ദ്രം അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്കെല്ലാം മറുപടി ഉണ്ടെങ്കില്‍ സംവാദത്തിനു തയ്യാറാണ്- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കൊല്ലത്ത് മുഖ്യമന്ത്രി പിണറായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിനു മുന്നില്‍ ഇരിക്കുകയായിരുന്നു. ചോദ്യം മനസ്സില്‍ ഉണ്ടായാല്‍ പോര, ചോദിക്കണമായിരുന്നു. സമയം കഴിഞ്ഞതു കൊണ്ടാണ് അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി ചാനലിന്റെ പ്രതിനിധിയുടെയും പാര്‍ട്ടി പത്രത്തിന്റെ ലേഖകന്റെയും ചോദ്യങ്ങള്‍ക്കുമാത്രം മറുപടി നല്‍കിയെന്ന മറ്റു വാര്‍ത്താ ലേഖകരുടെ ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി തിരിച്ചെത്തി വിശദീകരണം നൽകിയത്.







