തലപ്പാടി: തൊക്കോട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിനു ശേഷം ബംഗ്‌ളൂരുവിലേയ്ക്ക് രക്ഷപ്പെട്ട സംഘത്തെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി.സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.
മംഗ്‌ളൂരു, കുദ്രോളി സ്വദേശിയും ഉള്ളാള്‍, അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന താബ്ലറ്റ് ഹാരിഫ് (42) വെള്ളിയാഴ്ച പുലര്‍ച്ചെ തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഹാരിഫ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തികയായിരുന്നു. കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് കൊലയാളി സംഘം എത്തിയത്. പ്രസ്തുത കാര്‍ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാറിന്റെ ഉടമസ്ഥനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നു അന്വേഷണ സംഘം തിരിച്ചറിഞ്ഞു.ഇവര്‍ക്കു കൊലപാതകം നടത്താനും രക്ഷപ്പെടാനും സൗകര്യം ചെയ്തു കൊടുത്ത ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.







