ചെന്നൈ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ 52കാരിയെ 21 കാരന്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം കല്ലില്‍ കെട്ടി ക്വാറിയില്‍ താഴ്ത്തി. 21 കാരനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്.
സോട്ടത്തട്ടി ഗ്രാമത്തിലെ 52 വയസ്സുള്ള നിര്‍മ്മാണ തൊഴിലാളി സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടക്കോവിലിലെ 21 കാരനായ ശരവണ കുമാര്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 11 ന് ജോലിക്ക് പോയ സരസ്വതി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെ, സരസ്വതിയുടെ ഫോണ്‍ കോള്‍ പരിശോധിച്ച പൊലീസ് 21 കാരനായ ശരവണകുമാറുമായി അവര്‍ നിരന്തരം സംസാരിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ശരവണകുമാറിനെ ചോദ്യം ചെയ്‌തെങ്കിലും കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായി ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നെന്നും അടുപ്പത്തിലായിരുന്നുന്നെന്നും ശരവണ കുമാര്‍ പൊലീസിനെ അറിയിച്ചു.
സരസ്വതി തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധം തുടര്‍ന്നതോടെ ശരവണന്‍ അതില്‍ നിന്ന് പിന്‍മാറി. പ്രായവ്യത്യാസമായിരുന്നു കാരണമെന്ന് ശരവണന്‍ പറഞ്ഞു. എന്നാല്‍ സരസ്വതി തുടര്‍ന്നും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതോടെ ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശരവണന്‍ സരസ്വതിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ഉലക്കാനിക്കടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി.
അവിടെ വച്ച് വിവാഹകാര്യത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. വഴക്കിനിടെ ശരവണകുമാര്‍ സരസ്വതിയെ ആക്രമിക്കുകയും സരസ്വതി മരിക്കുകയും ചെയ്തു. ഇതോടെ പരിഭ്രാന്തനായ ശരവണ കുമാര്‍ സരസ്വതിയുടെ ശരീരത്തില്‍ കല്ല് കെട്ടി മൃതദേഹം സമീപത്തുള്ള ഒരു ക്വാറിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു.
ശരവണന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ 100 അടി താഴ്ചയുള്ള ക്വാറിയില്‍ നിന്ന് സരസ്വതിയുടെ മൃതദേഹം പുറത്തെടുത്തു.







