കോഴിക്കോട്: മുസ്ലിം ലീഗിന്റെ നിര്‍ണ്ണായകമായ പല തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച, സിഎച്ച് മുഹമ്മദ് കോയ പണിത വീട് ജപ്തി ഭീഷണിയില്‍. മാര്‍ച്ച് 31ന് അകം വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടിയിലേക്ക് കടക്കുമെന്നു ബാങ്ക് അധികൃതര്‍ വീടിന്റെ ഇപ്പോഴത്തെ ഉടമയായ ഡോ. എം.കെ മുനീർ എം എൽ എ ക്ക് മുന്നറിയിപ്പു നല്‍കി.
കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണിയിലായത്. 58 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്.
പിതാവായ സിഎച്ച് മുഹമ്മദ് കോയ പണിത വീടാണിത്. പത്തു വര്‍ഷം മുമ്പ് ഈ വീടിന്റെ നവീകരണാര്‍ത്ഥം കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്തിരുന്നു. എന്നാല്‍ വായ്പ തിരിച്ചടച്ചിരുന്നില്ല. പിന്നീട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപ തിരിച്ചടച്ചാൽ മതിയെന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ തുകയും അടയ്ക്കാത്തതിനെ തുടര്‍ന്ന് വായ്പ തുക 58 ലക്ഷം രൂപയായി ഉയര്‍ന്നു.
കോഴിക്കോട്ടെ ലീഗിനെ സംബന്ധിച്ചിടത്തോളം ആസ്ഥാനമന്ദിരം പോലെ പ്രവര്‍ത്തിച്ചിരുന്ന വീടാണിത്. നിരവധി തവണ എംഎല്‍എയും മന്ത്രിയുമൊക്കെയായ എംകെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്.







