പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ഒരാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

കണ്ണൂര്‍: കൂത്തുപറമ്പ്, ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിനു നേരെ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍. കോളയാട് സ്വദേശി കെ രാഹുല്‍ (31), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിന്‍ (30) എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റു ചെയ്തത്. എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കെ രാഹുല്‍ എന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ യു പി അര്‍ജുന്റെ ചെറുവാഞ്ചേരിയിലുള്ള വീടിനു നേരെ ബോംബെറിഞ്ഞത്. ഉഗ്രശേഷിയുള്ള ബോംബായിരുന്നുവെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയത്ത് അര്‍ജുനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞതെന്നു വ്യക്തമായിരുന്നു. സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പ്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിബിടോം, കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പൊട്ടാതെ കിടന്ന ബോംബ് നിര്‍വീര്യമാക്കുന്നതിനിടയില്‍ ഉഗ്രസ്‌ഫോടനം നടന്നത് പൊലീസിനെ ഞെട്ടിച്ചിരുന്നു. വീടിന്റെ സിറ്റൗട്ടിലേയ്ക്ക് വീണ ബോംബ് പൊട്ടിയിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page