ലണ്ടന്‍: യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ യാത്രക്കാരി മരിച്ചു. ഹോങ്കോങ്ങില്‍ നിന്ന് ലണ്ടനിലേക്കുള്ള ബിഎ32 ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം പറന്നുയര്‍ന്ന ഉടനെയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. എയര്‍ബസ് എ350-1000 ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരുടെ മരണത്തെ സാധാരണയായി മെഡിക്കല്‍ എമര്‍ജന്‍സി ആയി കണക്കാക്കത്തതിനാല്‍, വിമാനം വഴിതിരിച്ചുവിടുകയോ ഹോങ്കോങ്ങിലേക്ക് മടങ്ങുകയോ ചെയ്യാതെ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. മൃതദേഹം ടോയ്ലറ്റില്‍ വയ്ക്കാന്‍ ക്രൂ അംഗങ്ങള്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് മൃതദേഹം പൊതിഞ്ഞ് പിന്നിലെ ഗാലിയിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹവുമായി വിമാനം 13.5 മണിക്കൂര്‍ ദൂരമാണ് പറന്നത്.
സ്ത്രീയോടൊപ്പമുണ്ടായ കുടുംബവും, മറ്റ് യാത്രക്കാരും ജീവനക്കാരും മരണത്തില്‍ അസ്വസ്ഥരായിരുന്നു. പലരും ഹോങ്കോങ്ങിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. ഗാലി ഫ്‌ളോര്‍ ചൂടായതാണെന്ന വസ്തുത ജീവനക്കാര്‍ അവഗണിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചൂടിനെ തുടര്‍ന്ന് യാത്രയ്ക്കിടെ കാബിന്റെ പിന്‍ഭാഗത്ത് നിന്ന രൂക്ഷഗന്ധം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
സംഭവ സമയത്ത് വിമാനത്തില്‍ 331 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു. ലാന്‍ഡിംഗിന് ശേഷം, വിമാനത്തില്‍ കയറിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി എല്ലാ യാത്രക്കാരും 45 മിനിറ്റെങ്കിലും ഇരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
മരണത്തിന് പിന്നാലെ നടപടിക്രമങ്ങളെല്ലാം ശരിയായി പാലിച്ചു എന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മരിക്കുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. മൃതദേഹം സാധാരണയായി ഒരു ബോഡി ബാഗില്‍ വയ്ക്കുകയോ കഴുത്ത് വരെ പുതപ്പ് കൊണ്ട് മൂടുകയോ ചെയ്യാറുണ്ട്.







