കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്. നേരത്തെ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന കെഎം ഷാജിയെ വേങ്ങര മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ആലോചന തീരുമാനമായാല്‍ കാസര്‍കോട്ട് ആരായിരിക്കും സ്ഥാനാര്‍ത്ഥി ആവുക എന്ന കാര്യത്തില്‍ ചർച്ചകൾ സജീവം. വേങ്ങര മണ്ഡലത്തില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്ന സാഹചര്യത്തിലാണ് ഷാജിയെ അവിടേക്ക് പരിഗണിച്ചത്. ഷാജി ഇല്ലാത്ത സാഹചര്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ രണ്ട് പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ഇവരില്‍ നിന്ന് ആര്‍ക്കായിരിക്കും അന്തിമ പട്ടികയില്‍ ഇടം ലഭിക്കുക എന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. രണ്ടുപേരുകള്‍ സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പെടെയുള്ള ഏതാനും നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചേക്കുമെന്നും പറയുന്നുണ്ട്. എന്തായാലും ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത് വിവരം.







