കണ്ണൂര്‍: 1,09600 വ്യാജസിഗരറ്റുകളുമായി കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ കണ്ണൂരില്‍ പിടിയിലായി. സിഗരറ്റ് സൂക്ഷിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ചെങ്കള, മുട്ടത്തൊടി, പന്നിപ്പാറയിലെ പിഎ മുഹമ്മദ് റഫീഖ് (45), രാംദാസ് നഗര്‍, കാളിയങ്ങാട്ടെ എംഎ മുഹമ്മദ് ഷാഹില്‍ (37) എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 8.40 മണിയോടെ കണ്ണൂര്‍, ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്കു സമീപത്ത് റോഡില്‍ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ടൊയോട്ട ഇന്നോവ കാറിനകത്ത് 548 പെട്ടികളിലായിട്ടായിരുന്നു വ്യാജ നിര്‍മ്മിതമായ ഗോള്‍ഡ് ഫ്‌ലേക്‌സ്, ഹണി ഡ്യു കിംഗ് ലൈറ്റ്‌സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നതെന്നു കണ്ണൂര്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഡിആര്‍ഐ അധികൃതർ തൊണ്ടിമുതലും മറ്റും കണ്ണൂര്‍ സിറ്റി എസ്‌ഐ കെ. അനുരൂപ് മുമ്പാകെ ഹാജരാക്കി. കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആര്‍ ഹരിപ്രസാദിനാണ് കേസിന്റെ തുടര്‍ അന്വേഷണ ചുമതല.







