പാകിസ്താനില്‍ ഭൂകമ്പം; പഞ്ചാബ്, സിന്ധ് പ്രവിശ്യകളും ഭീഷണിയില്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പാകിസ്താനില്‍ ഭൂകമ്പം അനുഭവപ്പെട്ടത്.

ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന അതിര്‍ത്തിയിലുള്ള ഭൂമിശാസ്ത്രപരമായ കേന്ദ്രമായതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് പാകിസ്താനെ കണക്കാക്കുന്നത്. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ മേഖലകളും ഭൂകമ്പങ്ങള്‍ക്ക് അതീവ സാധ്യതയുള്ളവയാണ്. ഇന്ത്യന്‍ പ്ലേറ്റിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്തായി സ്ഥിതി ചെയ്യുന്ന പഞ്ചാബ്, സിന്ധ് പ്രവിശ്യകളും ഭൂകമ്പ ഭീഷണിയിലാണ്.

കഴിഞ്ഞദിവസം ഇറാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. തെക്കന്‍ ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലും ഗ്രാമീണ മേഖലയായ ഗൊറാഷ് മേഖലയിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതോടെ ഇറാന്‍ ആണവായുധ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇതൊരു സ്വാഭാവിക ഭൂചലനമോ അതോ ആണവ പരീക്ഷണമോയെന്ന് നിര്‍ണ്ണയിക്കാന്‍ ഭൂകമ്പ വിദഗ്ദരും ആണവ നിരീക്ഷണ വിദഗ്ധരും ഡാറ്റ വിശകലനം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page