വിശപ്പും തളര്‍ച്ചയും: കോടതിയില്‍ തളര്‍ന്ന ഹൈക്കോടതി ജഡ്ജി വിധി പറയുന്നത് മാറ്റിവച്ചു

ലഖ്‌നൗ: വിശപ്പും ദാഹവും കാരണം തളര്‍ച്ച അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് വിധി പറയുന്നത് ജഡ്ജി മാറ്റി വച്ചു. അലഹബാദ് ഹൈക്കോടതിയിലാണ് സംഭവം. രാവിലെ മുതല്‍ വൈകിട്ട് ഏഴുമണിവരെ മുപ്പത് കേസുകളില്‍ വാദം കേട്ട അദ്ദേഹം വിധി പ്രസ്താവിക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് കോടതിയില്‍ പ്രകടിപ്പിച്ചു. ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിക്കാണ് വിശ്രമമില്ലാതെ കേസുകള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അവശത അനുഭവപ്പെട്ടത്.

92 പുതിയ കേസുകള്‍ ഉള്‍പ്പെടെ 235 കേസുകളാണ് വാദം കേള്‍ക്കാനായി കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മുപ്പതാമത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധനയ്ക്ക് അയച്ചതാണെന്ന് അറിയിച്ചപ്പോള്‍, ആ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കുകയും രാത്രി ഏഴു മണിവരെ നീളുകയുമായിരുന്നു.

ഒരു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെതിരെ 2025 ല്‍ ചന്ദ്രലേഖ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. 2025 മെയ് മാസത്തില്‍ ഹൈക്കോടതി ഡിആര്‍ടി ഉത്തരവ് റദ്ദാക്കുകയും വിഷയം പുതുതായി തീരുമാനിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ ഉത്തരവ് പിന്നീട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എതിര്‍കക്ഷിയുടെ ഭാഗം കേട്ടിട്ടില്ലെന്ന കാരണത്താല്‍ 2025 ഓഗസ്റ്റ് 25ന് സുപ്രീം കോടതി ആ ഉത്തരവ് റദ്ദാക്കി. വിഷയത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. ഈ കേസില്‍ തീരുമാനമെടുക്കാനുള്ള കാലാവധി ഈ മാസം 24ന് അവസാനിക്കുകയായിരുന്നു

വാദം ദീര്‍ഘനേരം തുടര്‍ന്നു. ഇതോടെ ജഡ്ജിക്ക് അവശത അനുഭവപ്പെട്ടു. പിന്നാലെയാണ് വിശപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നുവെന്നും, ശാരീരികമായി വിധി പറയാന്‍ പ്രാപ്തനല്ലെന്നും അദ്ദേഹം അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page