ലക്നൗ : ഉത്തരപ്രദേശിലെ ലക്‌നൗ സർവകലാശാല കാമ്പസിലെ പള്ളി അധികൃതർ അടച്ചു പൂട്ടിയതിനെ തുടർന്ന് കാമ്പസിന് പുറത്ത് നിസ്കാരം നടത്തിയ മുസ്ലിം വിദ്യാർത്ഥികൾക്കു ഹിന്ദുക്കളായ സഹപാഠികൾ പരസ്പരം കൈകോർത്തുപിടിച്ച് സുരക്ഷാ വലയം തീർത്തു കാവൽ നിന്നു. മാനവികതയുടെ ഉദാത്തത പകർന്ന ഈ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പറക്കുന്നു. സർവകലാശാല ക്യാമ്പസിൽ പള്ളിയായി പ്രവർത്തിച്ചിരുന്ന കെട്ടിടം സർവകലാശാല അധികൃതർ അടച്ച് പൂട്ടി ബാരിക്കേടുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് മുസ്ലിം വിദ്യാർത്ഥികൾ ഗേറ്റിനു പുറത്ത് നിസ്കാരം ആരംഭിച്ചത് .മുസ്ലിം വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തുമ്പോൾ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാൽ അത് തടയാനാണ് ഹിന്ദു വിദ്യാർത്ഥികൾ മനുഷ്യമതിലായി പരസ്പരം കൈകോർത്തു നിന്ന് സംരക്ഷണം ഒരുക്കിയത്. കാമ്പസിലെ പള്ളി അടച്ചത് കാമ്പത്തിനുള്ളിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പുരാവസ്തു സംരക്ഷണ കേന്ദ്രത്തിന്റെ സ്മാരക പട്ടികയിൽ ഉള്ള കെട്ടിടത്തിലാണ് പള്ളി പ്രവർത്തിച്ചിരുന്നത്. പ്രാർത്ഥനാ കേന്ദ്രത്തിന് സ്ഥാപിച്ച ബാരിക്കേടുകൾ തകർക്കാൻ ശ്രമവും ഉണ്ടായിരുന്നു. ഇത് കാമ്പസിൽ വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. കാമ്പസിനകത്ത് മതപരമായ ഒരു പ്രവർത്തനവും അനുവദിക്കാനാവില്ലെന്നും സ്മാരകങ്ങൾ അത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃത നടപടി എന്നും പറയുന്നു. അതേ സമയം ഇതിനിടയിൽ പ്രകടമായ മാനവികത വ്യാപകമായി പ്രശംസിക്കപ്പെടുന്നു.







