തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടന്നേക്കുമെന്നു കരുതുന്നു. അതിനനുസരിച്ചു തിരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറെടുപ്പ് ആരംഭിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ അവസാന പട്ടിക ഔദ്യോഗികമായി ഇന്നു പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചു സംസ്ഥാനത്ത് 1.38കോടി വനിതാ വോട്ടര്‍മാരും 1.31 കോടി പുരുഷവോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്തു 30471 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ള തയ്യാറെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പരിശോധനകള്‍ കഴിഞ്ഞു. ഒരു ജില്ലയില്‍ മൂന്നു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ജീവനക്കാരെ മാറ്റിക്കൊണ്ടിരിക്കുന്നു.
ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ഇടതു മുന്നണിയും ഭരണമാറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ വലതു മുന്നണിയും അക്ഷീണ പരിശ്രമം തുടങ്ങിക്കഴിഞ്ഞു. എന്‍ ഡി എയും ശക്തമായി രംഗത്തുണ്ട്.
മുന്നണികള്‍ക്കുള്ളിലും ഘടകകക്ഷികളും സീറ്റ് ചര്‍ച്ചകളില്‍ യോജിപ്പു കണ്ടെത്തുന്നതിന് ശ്രമം തുടരുകയാണ്. മൂന്നു മുന്നണികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ശക്തിയാക്കിക്കൊണ്ടിരിക്കേ പ്രമുഖ നേതാക്കന്മാര്‍ പ്രമുഖ പാര്‍ട്ടികള്‍ വിട്ടുമാറുന്നുമുണ്ട്. സി പി എമ്മിനാണ് ഇക്കാര്യത്തില്‍ തിരിച്ചടി കൂടുതലുണ്ടാവുന്നതെങ്കിലും കോണ്‍ഗ്രസിനും വെല്ലുവിളികള്‍ ഉയരുന്നുണ്ട്. അണികളെ തിരഞ്ഞെടുപ്പ് ആവേശത്തില്‍ ഇളക്കിമറിക്കുന്നതിന് ഇടതു- വലതു മുന്നണികള്‍ സംസ്ഥാനതല പ്രചരണ ജാഥകള്‍ ആരംഭിച്ചു. വികസന മുന്നേറ്റ ജാഥയും പുതുയുഗയാത്രയും ഉദ്ദേശിച്ച ഫലം കൈവരിച്ചിട്ടില്ലെങ്കിലും സംസ്ഥാന വ്യാപകമായി ചലനമുണ്ടാക്കാന്‍ സഹായിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു കോണ്‍ഗ്രസ് നേതൃത്വം സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. ദേശീയ ജനാധിപത്യ സഖ്യം തിരുവനന്തപുരത്തു വാര്‍ റൂം തുറന്നു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ബി ജെ പി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാര്‍ച്ച് പകുതിയോടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്നു പൊതുവെ പ്രതീക്ഷിക്കുന്നു. 2026 മെയ് 23നാണ് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നത്.







