പത്മ പുരസ്കാര നിറവിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ; വിജയ് അമൃതരാജിന് പത്മഭൂഷൺ

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ 2026-ലെപരമോന്നത സിവിൽ പുരസ്കാരങ്ങളായ പത്മ പുരസ്കാര പട്ടികയിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ ഇടംപിടിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 131 അംഗ പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്. ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. നോറി ദത്തത്രേയുഡു, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രതീക് ശർമ എന്നിവരാണ് ആദരിക്കപ്പെട്ടത് .

വിജയ് അമൃതരാജ് (പത്മഭൂഷൺ): ഇന്ത്യൻ ടെന്നീസിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ താരമാണ് . 16 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഡേവിസ് കപ്പിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിൽ പ്രശസ്തനായ സ്പോർട്സ് ബ്രോഡ്കാസ്റ്ററാണ്. നേരത്തെ പത്മശ്രീയും ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡോ. നോറി ദത്തത്രേയുഡു (പത്മഭൂഷൺ): ക്യാൻസർ ചികിത്സാരംഗത്തെ ലോകപ്രശസ്തനായ റേഡിയേഷൻ ഓങ്കോളജിസ്റ്റാണ് . ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ കൺസൾട്ടന്റായും യു.എസ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ ട്രയൽസ് ഇൻവെസ്റ്റിഗേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. പ്രതീക് ശർമ (പത്മശ്രീ): വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾക്കാണ് ഇദ്ദേഹത്തിന് പുരസ്കാരം. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾ, ക്യാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിനും ഇദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിങ്ങനെയാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ. ഈ വർഷം അവസാനം രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ സമ്മാനിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page