അമേരിക്കയിലെ കുടിയേറ്റത്തിനെതിരെയുള്ള കർശന നടപടികൾക്കെതിരെ പ്രതിഷേധം രൂക്ഷം: മിനിയാപൊളിസിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യം:ഐസ് നടപടികൾക്കെതിരെ ആയിരങ്ങൾ തെരുവിൽ; മതനേതാക്കൾ അറസ്റ്റിൽ​

പി പി ചെറിയാൻ
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പ്രതിഷേധ മാർച്ച് നടത്തി . ‘സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനം’ എന്ന് പേരിട്ട പ്രതിഷേധത്തിന്റെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ജോലിക്കോ സ്കൂളിലോ പോകാതെയും ഷോപ്പിംഗ് ഒഴിവാക്കിയും ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. യു.എസ്. ബാങ്ക് സ്റ്റേഡിയം മുതൽ ടാർഗെറ്റ് സെന്റർ വരെയായിരുന്നു പ്രതിഷേധ മാർച്ച്.

ഇമിഗ്രേഷൻ അറസ്റ്റുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിനിയാപൊളിസ്-സെന്റ് പോൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ച ഡസൻ കണക്കിന് മതനേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സൗത്ത് മിനിയാപൊളിസിൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും ഐസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതും, അഞ്ചുവയസ്സുകാരനെ ‘ഇരയാക്കി’ പിതാവിനെ പിടികൂടിയെന്ന ആരോപണവും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.

പ്രാദേശിക അധികൃതർ ഫെഡറൽ ഏജൻസികളുമായി സഹകരിക്കാത്തതാണ് സംഘർഷങ്ങൾക്ക് കാരണമെന്ന് മിനിയാപൊളിസ് സന്ദർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുറ്റപ്പെടുത്തി. എന്നാൽ മിനിയാപൊളിസ് പോലീസ് ഈ ആരോപണം നിഷേധിച്ചു.

നേരത്തെ പള്ളിയിലെ ശുശ്രൂഷ തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക നെക്കിമ ലെവി ആംസ്ട്രോങ്ങ് ഉൾപ്പെടെയുള്ള മൂന്ന് പേരെ വെള്ളിയാഴ്ച ഉച്ചയോടെ വിട്ടയച്ചു. ഇമിഗ്രേഷൻ ഏജൻസികളുടെ ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന നടപടിക്കെതിരെ കനത്ത രോഷമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page